കോഴിക്കോട് മലബാറിലെ ക്രൈസ്തവ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. 102 വർഷം പാരമ്പര്യമുളള രൂപത അതിരൂപതയാക്കിയതിനൊപ്പം ആദ്യ മെത്രാപ്പൊലീത്തയായി ബിഷപ് ഡോ.വർഗീസ് ചക്കാലക്കലും സ്‌ഥാനമേറ്റു. കണ്ണൂർ റോഡിൽ സിറ്റി സെൻ്റ് ജോസഫ്‌സ് പള്ളിയിൽ വിശ്വാസനിറവിൽ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ.വർഗീസ് ചക്കാലക്കലിനെ മെത്രാപ്പൊലീത്തയായും ഉയർത്തിയത്. ഇന്ത്യയിലെ അപ്പോസ്തലിക് നൂൺഷോ റവ.ഡോ.ലിയോപോൾഡോ ജിറല്ലി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം സംസ്ഥാനത്ത് ലത്തീൻ സഭയുടെ മൂന്നാമത്തെ രൂപതയാണ് കോഴിക്കോട്. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വചന പ്രഘോഷണം നടത്തി.
ദിവ്യബലിക്കും വചനപ്രഘോഷണത്തിനും പിന്നാലെ ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ 12 നു പുറപ്പെടുവിച്ച ഡിക്രി റവ.ഡോ.ലിയോപോൾഡോ ജിറല്ലി വായിച്ചു.
ലാറ്റിൻ, ഇംഗ്ലിഷ്, മലയാളം ഭാഷകളിലായാണ് സ്ഥാനാരോഹണത്തിനായി പുറപ്പെടുവിച്ച ഡിക്രി വായിച്ചത്. ശേഷം ഡോ.വർഗീസ് ചക്കാലക്കൽ റവ.ഡോ.ലിയോപോൾഡോ ജിറല്ലിയുടെ മുന്നിലും വിശ്വാസി സമൂഹത്തിനു മുന്നിലും സഭയോടുള്ള വിധേയത്വം ഏറ്റുപറയുകയും ഔദ്യോഗികമായി മെത്രാപ്പോലിത്ത സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
സ്ഥാപിതമായി 102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടത്. ഏപ്രിൽ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽവച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമാണ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ.
മലബാറിന്റെ മണ്ണിൽ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാൻമാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തിയത്.