വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാസന മന്ദിരത്തിലെത്തി കേന്ദ്രമന്ത്രി കിരൺ റിജിജു സന്ദർശിച്ചു. ആർച്ച് ബിഷപ്പിനോടൊപ്പം സഹായമെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ, വികാർ ജനറൽമാരായ മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. സോജൻ മാളിയേക്കൽ, دمه സ്‌മിജോ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. കേന്ദ്രമന്ത്രിയോടൊപ്പം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ് എന്നിവരും ഉണ്ടായിരുന്നു. ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമാക്കി കൊണ്ടുള്ള മെമ്മൊറാണ്ടം ആർച്ച്ബിഷപ്പ് കേന്ദ്ര മന്ത്രിക്ക് നൽകി.
ഇന്ത്യയിൽ പലയിടത്തും ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആർച്ച്ബിഷപ് ആശങ്ക അറിയിച്ചു. വഖഫ് നിയമ ഭേദഗതി നടപ്പിലായ സാഹചര്യത്തിൽ മുനമ്പം വിഷയത്തിൽ സമയബന്ധിതമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആർച്ച്ബിഷപ്പ് കേന്ദ്രമന്ത്രിയോട് പറഞ്ഞു. അതേസമയം നിയമത്തിനു ശേഷമുള്ള ചട്ടങ്ങളും മറ്റും വരുന്നതോടുകൂടി പരിഹാരമുണ്ടാകും എന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സഭകളിലുണ്ടായിരുന്ന പ്രാതിനിത്വം പുനസ്ഥാപിക്കണം എന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. പിന്നോക്ക ന്യൂനപക്ഷം എന്ന നിലയിൽ കേരളത്തിൽ ലത്തീൻ കത്തോലിക്കർക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്നും ന്യൂനപക്ഷം എന്നപേരിൽ സമുദായം നടത്തുന്ന സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന അവകാശം പുനസ്ഥാപിക്കണമെന്ന് ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. തീര സംരക്ഷണത്തിൻ്റെ ഭാഗമായി വൈപ്പിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടൽഭിത്തിക്ക് ഫണ്ട് ലഭ്യമാക്കണം എന്നും കടൽ മണൽ ഖനനം സംബന്ധിച്ച നിലവിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്‌തവ സഭയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണം എന്നാണ് ഈ സർക്കാരിൻ്റെ നിലപാട് എന്ന കേന്ദ്രമന്ത്രി അറിയിച്ചു. നിയമഭേദഗതി നടപ്പിലായതിനാൽ മുനമ്പം വിഷയങ്ങൾ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ല എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.