മാർത്തോമാ സഭാ തലവൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും, സാമൂഹികവും,സാംസ്കാരികവുമായ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു .
മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന പ്രകൃതിയെയും ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം എന്നും നിശിതമായി വിമർശിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങാനും അത് നടപ്പിലാകുന്നതുവരെ അക്ഷീണം പ്രയത്നിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല .
നീണ്ട 13 വർഷക്കാലം മാർത്തോമാ സഭയെ മുന്നിൽനിന്നു നയിച്ച അദ്ദേഹം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് ആർച്ച്ബിഷപ് പറഞ്ഞു