വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി.ലൂക്കയുടെ സുവിശേഷം സമർപ്പിക്കാൻ ഒത്തുചേർന്നത്. എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സുവിശേഷദീപം പരിപാടിയിൽ അവർ എഴുതി തയ്യാറാക്കിയ സുവിശേഷഗ്രന്ഥങ്ങൾ സമർപ്പിച്ചു. എറണാകുളം സെന്റ്റ് ആൽബർട്ട്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സുവിശേഷ ദീപസംഗമം വരാപ്പുഴ അതിരുപത സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. 24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്‌തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്‌ത് പൂർത്തിയാക്കിയാണ് കുട്ടികളും അധ്യാപകരും ചരിത്രസംഗമത്തിൽ പങ്കെടുത്തത്.
വരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻറണി സിജൻ മണു വേലിപറമ്പിൽ മുഖ്യപ്രഭാഷ ണം നടത്തി. വരാപ്പുഴ അതിരുപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത മിനിസ്ട്രി ജനറൽ കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ജോജു കക്കാട്ടിൽ, മതബോധന കമ്മിഷൻ സെക്രട്ടറി എൻ വി ജോസ്, പ്രോഗ്രാം കൺവീനർ ജൂഡ് സി വർഗീസ് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം പഠിക്കാനും വിചിന്തനത്തിനുമായി നൽകിയത് വി. ലൂക്കായുടെ സുവിശേഷമാണ്. ജൂൺ മാസം മുതൽ ആരംഭിച്ച പകർത്തിയെഴുത്ത് ഓരോ ഇടവകയിലും ഇകഴിഞ്ഞ ക്രിസ്മസ് ദിവ്യബലിയിൽ മതബോധന വിദ്യാർത്ഥികളും അധ്യാപകരും കാഴ്ച്ച സമർപ്പിച്ചു.
എൽകെജി ക്ലാസ് മുതൽ പതിമൂന്നാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളും അധ്യാപകരുമാണ് സുവിശേഷം പകർത്തിയെഴുതുന്നതിന് തയാറായത്. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഹീബ്രു ഭാഷകളിലും സുവിശേഷം പകർത്തിയെഴുതിയിട്ടുണ്ട്. മതബോധന അധ്യയന ചരിത്രത്തിൽ അപൂർവ്വമായ ഒരു സംഗമമാണ് ഇതെന്നും ഭാരവാഹികൾ അറിയിച്ചു.