‘കൂടാം കൂടൊരുക്കാന്‍’ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ പണി തീര്‍ത്ത ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

കൂടാം കൂടൊരുക്കാന്‍ പദ്ധതിയുടെ ഭാഗമായി പ്രളയദുരന്ത പുനര്‍നിര്‍മ്മാണം- വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ പണി തീര്‍ത്ത ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു.
പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ESSS) യുടെ ഏകോപനത്താല്‍ രൂപതയിലെ വിവിധ ഇടവകകള്‍ അവരുടെ തിരുനാളാഘോഷങ്ങളും മറ്റ് പരിപാടികളും ചെലവുചുരുക്കിയും മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സംഘടിപ്പിച്ച തുക കൊണ്ടാണ് ഭവനനിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. അതിന്‍റെ ഭാഗമായി പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് ഇടവകയിലെ ജനങ്ങളും വികാരി ഫാ. സാബു നെടുനിലത്തും ചേര്‍ന്ന് പാനായിക്കുളത്ത് സെപ്റ്റംബര്‍ 13-ന് പണി ആരംഭിച്ച ഭവനത്തിന്‍റെ താക്കോല്‍ദാന കര്‍മം  നവംബര്‍ 13-ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹച്ചു. ESSS ഡയറക്ടര്‍ ഫാ മാര്‍ട്ടിന്‍ അഴിക്കകത്ത്, വി കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ, പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ യേശുദാസ് പറപ്പിള്ളി, പാനായിക്കുളം വികാരി ഫാ. ജോളി ചക്കാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു. പാനായിക്കുളം നിവാസി ഷിബു കൂളിയത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് ഇടവകയിലെ ജനങ്ങളും വികാരി ഫാ. സാബു നെടുനിലത്തും ചേര്‍ന്ന് പ്രളയബാധിതമായ പാനായിക്കുളം പ്രദേശത്ത് അഞ്ച് ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നിലവിലുള്ളത്. അതില്‍ ആദ്യത്തെ ഭവനത്തിലെ താക്കോല്‍ദാന കര്‍മം ആണ് സെപ്റ്റംബര്‍ 13-ന് നടന്നത്.